ഇന്ത്യൻ സിനിമയിലെ മൺമറഞ്ഞ ആറ് പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം.ഹോമേജ് വിഭാഗത്തിലൂടെ മൃണാൾ സെൻ,ഗിരീഷ് കർണാഡ്,ലെനിൻ രാജേന്ദ്രൻ,എം.ജെ രാധാകൃഷ്ണൻ,മിസ് കുമാരി,ടി.കെ പരീക്കുട്ടി എന്നിവർക്കാണ് മേള സ്മരണാഞ്ജലി അർപ്പിക്കുന്നത്.ഇവരുടെ ഏഴ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
ഇന്ത്യൻ നവതരംഗസിനിമയിലെ ഇതിഹാസമായ മൃണാൾ സെനിന്റെ അഞ്ച് ദേശീയ പുരസ്കാരങ്ങൾ നേടിയ ഇൻ സെർച്ച് ഓഫ് ഫാമിൻ (അകലേർ സംന്ധാനേ),രാമപാദചൗധരിയുടെ ബീജ് എന്ന ബംഗാളി നോവലിനെ ആസ്പദമാക്കി നിർമിച്ച സഡൻലി വൺ ഡേ (ഏക് ദിൻ അചാനക്),1970 ൽ പുറത്തിറങ്ങിയ ഇന്റർവ്യൂ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. യു.ആർ അനന്തമൂർത്തിയുടെ നോവലിനെ ആധാരമാക്കി ഗിരിഷ് കർണാട് ഒരുക്കിയ കന്നട ചിത്രം സംസ്കാരയും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന ചിത്രമാണ് ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണന്റെ സ്മരണയ്ക്കായി മേളയിൽ പ്രദർശിപ്പിക്കുന്നത്.പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. രാജാ രവിവർമ്മയുടെ ജീവിതം ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ വിഭാഗത്തിലുള്ളത്.
പി ഭാസ്ക്കരനും രാമു കാര്യാട്ടും ചേർന്ന് ഒരുക്കിയ നീലക്കുയിൽ എന്ന ശ്രദ്ധേയ ചിത്രമാണ് മിസ് കുമാരിയുടെയും നിർമ്മാതാവ് ടി.കെ പരീക്കുട്ടിയുടേയും ഓർമകൾക്ക് മുന്നിൽ സമർപ്പിക്കുന്നത്.
Post a new comment
Log in or register to post comments